Monday, January 19, 2009

ബ്ലോഗില്‍ പോലീസ്‌

"അക്ഷരം അഗ്നിയാണെന്ന്‌" പണ്ടേ ഒരു പറച്ചിലുണ്ടായിരുന്നു. അഗ്നി കൊണ്ട്‌ അന്നമുണ്ടാക്കാം മറിച്ചുപയോഗിച്ച്‌ അന്യനെ കരിക്കട്ടയുമാക്കാം. അതുകൊണ്ടാവാം 'തീ കൊണ്ട്‌ കളിക്കരുതെന്നും', "തീ കൊള്ളി കൊണ്ട്‌ തല ചൊറിയരുതെന്നു"മൊക്കെ അന്നേ നാട്ടാരു പറഞ്ഞത്‌.

ലോകം ഇന്നേവരേയായി അക്ഷരങ്ങള്‍ കൊണ്ട്‌ കൂടുതള്‍ കളിച്ചത്‌ അച്ചടി മാധ്യമങ്ങളാവാം. എങ്ങിനെയൊക്കെ, ഏതിനെയൊക്കെ തീ കൊളുത്താമെന്നും തീ കെടുത്താമെന്നും അവര്‍ക്ക്‌ നന്നായിട്ടറിയാമായിരുന്നു. അതുകൊണ്ടുതന്നെ `എഡിറ്റിംഗ്‌' എന്നത്‌ ഇവിടെയൊക്കെ അനിവാര്യമായിരുന്നു. നിലിവിലുള്ള നിയമ സംവിധാനങ്ങള്‍, സമൂഹമനസ്സ്‌ തുടങ്ങിയവയെല്ലാം പരിഗണിച്ചായിരുന്നു ഈ ഏര്‍പ്പാട്‌.

അച്ചടി വിട്ട്‌ അക്ഷരം ബൂലോഗത്തെത്തിയപ്പോഴേക്കും ഒരു വ്യക്തിക്ക്‌ തനിക്കു തോന്നിയത്‌ അതു പോലെ പറയാനുള്ള അവസരമുണ്ടായി. ഇവിടെ എഡിറ്റിംഗിനുള്ള മാനദണ്ഡം അതെഴുതിയ വ്യക്തിയുടെ ചില ധാരണകളും, സങ്കല്‍പങ്ങളും മാത്രമായി.

നിയമങ്ങളും പൊതുവായ ചില ചിട്ടവട്ടങ്ങളും സ്വയം സ്വീകരിച്ചത്‌ പൊതുസമൂഹത്തിന്റെ സുഗമമായ മുന്നോട്ടു പോക്കിനു വേണ്ടിയാണ്‌. അന്നേവരേയും സമൂഹം പിന്തുടര്‍ന്ന ചില പ്രാകൃത ആചാരങ്ങളും എന്തിന്‌, പൊതു സമൂഹത്തിന്റെ നീതിപൂവ്വകമായ മുന്നോട്ടുപോക്കിന്‌ തടസ്സം നിന്ന ചില നിയമങ്ങള്‍ പോലും തിരുത്തപ്പെട്ടത്ത്‌ എല്ലാവരുടേയും ഉന്നതി ലക്ഷ്യം വെച്ചു തന്നെയായിരുന്നു. നേരത്തെ സൂചിപ്പിച്ച അച്ചടി അക്ഷരങ്ങളുടെ എഡിറ്റിംഗും ഇതിനെ ആസ്‌പദമാക്കി തന്നെയാണ്‌.

ബൂലോഗ എഴുത്തുകാര്‍ സ്വീകരിക്കേണ്ട എഡിറ്റിംഗിനെക്കുറിച്ചും സ്വയംക്രമീകരണങ്ങളുടെ ആവശ്യകതയെക്കുറിച്ച്‌ ഒന്നു സൂചിപ്പിക്കാന്‍ വേണ്ടിയാണ്‌ ഇത്രയും പറഞ്ഞത്‌. പൊതുസമൂഹത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള ഇത്തരം നിയന്ത്രണങ്ങളാണ്‌ മനുഷ്യനെ മുന്നോട്ടു നയിക്കുന്നത്‌. അന്യനെ തെറി വിളിക്കുക, അപവാദം പറയുക, പരദൂഷണം ചമക്കുക, അപമാനിക്കുക തുടങ്ങി തോന്നിയതുപോലെ പറയുന്നതില്‍ മാത്രം ശ്രദ്ധയാവുമ്പോള്‍ മനുഷ്യന്റെ മുന്നോട്ടുപോക്കിന്‌ ഇതെങ്ങിനെയാണ്‌ സഹായകരമാവുക. ക്രൈം നന്ദകുമാര്‍ ചെയ്‌തതുപോലെ തെളിവൊന്നുമില്ലാതെ എന്തും ഏതും പറയാന്‍ എല്ലാവര്‍ക്കും അവസരം കിട്ടിക്കഴിഞ്ഞാല്‍ പൊതുസമൂഹത്തിന്‌ അത്‌ എത്രത്തോളം ഗുണകരമാവും ? അതല്ല സ്വാതന്ത്ര്യം. തിന്‍മകള്‍ക്കെതിരായ പോരാട്ടം നടക്കുന്നത്‌ എല്ലാവരുടേയും ഉന്നതി ലക്ഷ്യമിട്ടാണ്‌. അങ്ങിനെയാണ്‌ മനുഷ്യപുരോഗതി കൈവരിക്കുന്നത്‌. അല്ലാതെ താന്‍ താന്‍ ധാരണാപിശകുകള്‍ തെറിഭാഷയില്‍ അവകരിപ്പിച്ച്‌ സ്വയം നാറിയും അന്യനെ നാറ്റിച്ചും നടക്കുന്നത്‌ എങ്ങിനെയാണ്‌ സ്വാതന്ത്ര്യമാവുന്നത്‌ ?

പരസ്‌പരം വൈരം വിതക്കാന്‍ പര്യാപ്‌തമായ രീതിയില്‍ നിലപാടുകള്‍ എടുക്കുകയും വാക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുമ്പോള്‍, ബാഹ്യ ഇടപെടലുകള്‍ക്ക്‌ അവസരം സൃഷ്ടിക്കുന്നത്‌ പരാതിക്കാരന്‍മാത്രമല്ല പ്രതി കൂടിയാണ്‌ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്‌.

അതെ, സ്വയം അച്ചടക്കം പാലിച്ചിട്ടില്ലെങ്കില്‍ ബാഹ്യശക്തികളുടെ ഇടപെടലുകളിലേക്ക്‌ അത്‌ വലിച്ചിഴക്കപ്പെടും. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്കെതിരായി ഉണ്ടെന്നു പറയപ്പെടുന്ന പോലീസ്‌ കേസിനെക്കുറിച്ച്‌ ഇതിന്റെ പശ്ചാത്തലത്തില്‍ വേണം ചിന്തിക്കാന്‍.

ബ്ലോഗര്‍മാര്‍ ആഗ്രഹിക്കുന്നരീതിയില്‍, മറ്റു മാധ്യമങ്ങള്‍ ഒളിച്ചുവെക്കാനും പൊതു സമൂഹം പുറമെ വരണമെന്നും ആഗ്രഹിക്കുന്ന പല തെളിവുകളും ബ്ലോഗിലൂടെ പ്രകാശിപ്പിക്കപ്പെടാനും പൊതുസമൂഹത്തില്‍ നീതിനിര്‍വ്വഹണം നടപ്പിലാക്കാനും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നത്‌ തടയാന്‍ ഈ പരാതിക്കാരനും "ഞഞ്ഞാമിഞ്ഞാ" തെറി ഡയലോഗടിച്ച്‌ വിവാദം വിളിച്ചു വരുത്തുന്ന ചിത്രകാരനെപോലുള്ളവരും ഒരു പോലെ കാരണക്കാരായി മാറുന്നു.

പരാതിക്കാരന്‌ തന്റെ അഭിപ്രായം നേരിട്ടു പറയാനുള്ള അവസരം ബ്ലോഗില്‍ ഉണ്ടായിട്ടും അതുപയോഗപ്പെടുത്താതെ, യുക്തപൂര്‍വ്വം അന്യനെ തിരുത്താന്‍ ശ്രമിക്കാതെ മറ്റു മാര്‍ഗ്ഗങ്ങളുടെ പിന്നാലെ പോയത്‌ പരാതിക്കാരന്റെ ഭീരത്വമായി മാത്രമെ കാണാന്‍ കഴിയു. സംവാദങ്ങള്‍ക്കുള്ള അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്യേണ്ടിയിരുന്നത്‌.